കൊച്ചി : ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനിടെ മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ചു. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂർ ചെറിയപ്പള്ളി പഴങ്ങാട്ടുവെളിയിൽ കണക്കാട്ടുശ്ശേരി വീട്ടിൽ ജലാധരൻ (58) മരിച്ച സംഭവത്തിലാണ് മകൻ രാഹുൽ ദേവ് (25) പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവ്യമുണ്ടായത്. വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കവും മർദ്ദനവുമുണ്ടായത്. പരിക്കേറ്റ ജലാധരനെ പിറ്റേന്നാണ് ആശുപത്രിയിലെത്തിച്ചത്.
തലയ്ക്ക് പരിക്കേറ്റ ഇയാൾ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരിന്നു. വീട്ടിൽ വച്ച് വീണ് പരിക്കേറ്റതിനെ തുടർന്ന് ഛർദിയും, ശ്വാസം മുട്ടലും ഉണ്ടായി എന്നാണ് ബന്ധുക്കൾ ഡോക്ടറോട് പറഞ്ഞത്. ആശുപത്രി അധികൃതരുടെ റിപ്പോർട്ടിനെ തുടർന്ന് അസ്വഭാവിക മരണത്തിന് കേസ്സെടുക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
അടിവയറിനേറ്റ മർദനമാണ് മരണകാരണമെന്ന് പോലീസ് സർജൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതു സംബന്ധിച്ച് റൂറൽ എസ് പി കെ കാർത്തിക്ക്, ഡിവൈഎസ്പി ജി വേണു എന്നിവരുടെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തെ തുടർന്ന് പറവൂർ പോലീസ് ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, സബ്ബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരടങ്ങുന്ന സംഘമാണ് രാഹുൽ ദേവിനെ അറസ്റ്റ് ചെയ്തത്. മത്സ്യതൊഴിലാളിയാണ് മരിച്ച ജലാധരൻ. ഭാര്യ ഷീല. മക്കൾ രാജേഷ്, അജേഷ്