തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം പോസിറ്റീവ് ആണ്.
നിരീക്ഷണത്തിലായിരുന്ന ജയരാജന്റെ വീട്ടിൽ എത്തി ഡോക്ടർമാർ സ്രവ പരിശോധന നടത്തുകയായിരുന്നു. അദ്ദേഹത്തിന് നിലവിൽ രോഗ ലക്ഷങ്ങൾ ഒന്നും ഇല്ല. ജയരാജന്റെ ആരോഗ്യ നില തൃപ്തികരമാമാണ്.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജൻ. നേരത്തെ കൊറോണ സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി സിപിഎം സെക്രട്ടേറിയറ്റിൽ പങ്കെടുത്തിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞ ഞായറാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസകുമുണ്ടായിരുന്നു. തുടർന്നു മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ കൊറോണ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തിൽ തുടർന്നേക്കും. രണ്ടാം തവണയാണ് മന്ത്രിയുടെ കൊറോണ പരിശോധനാഫലം നെഗറ്റീവാകുന്നത്.