ന്യൂഡെൽഹി: കേരളാ കോൺഗ്രസ് എമ്മിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്ക് ഡെൽഹി ഹൈക്കോടതി സ്റ്റേ. പിജെ ജോസഫിൻ്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഒരുമസത്തേക്കാണ് സ്റ്റേ ചെയ്തത്.
ജോസ് കെ. മാണിക്ക് ചിഹ്നം അനുവദിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരമല്ലെന്ന് പിജെ ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്.
കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം. ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം ജോസ് കെ മാണിക്ക് അനുകൂലമായിരുന്നു എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഈ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് താല്‍കാലികമായി നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. നേരത്തെ ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍നിന്നു തടയാന്‍ കോടതി വിധിയിലൂടെ ജോസഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടില ചിഹ്നം ജോസിനു നല്‍കിയതോടെ ബലാബലത്തില്‍ ജോസഫ് പിന്നിലായിരുന്നു.