തിരുവനന്തപുരം: നെയ്യാറ്റിൻകര ഉദിയൻ കുളങ്ങരയിൽ ആത്മഹത്യ ചെയ്ത സിപിഎം പ്രവർത്തക ആശയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പാർട്ടിയിലെ പ്രാദേശിക നേതാക്കളെന്ന് ആത്മഹത്യാക്കുറിപ്പ്. പോലീസ് പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പാണ് സി പിഎമ്മിനെ വെട്ടിലാക്കിയത്. സിപിഎം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് ജീവനെടുക്കുന്നതെന്നാണ് ആശ ആത്മഹത്യകുറിപ്പിൽ എഴുതിയിരിക്കുന്നത്.
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂറിലേറെ നീണ്ട നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തായത്.
ഉദിയൻകുളങ്ങര അഴകിക്കോണം മേക്കേഭാഗത്തു പുത്തൻവീട്ടിൽ ശ്രീകുമാറിൻ്റെ ഭാര്യ ആശ(41) യാണ് പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാത്തതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മൃതദേഹം മാറ്റുന്നതിന് പോലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് പുറത്തുവിടണമെന്നായിരുന്നു ആവശ്യം.
തുടർന്ന് സമരം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്തു. റോഡ് ഉപരോധമുൾപ്പെടെ രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടു. ഒടുവിൽ തഹസിൽദാരെത്തി ആശയുടെ ആത്മഹത്യാക്കുറിപ്പ് നാട്ടുകാരെ വായിച്ചുകേൾപ്പിച്ചു.
ആശാ വർക്കറായ യുവതി
കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗമായിരുന്നു. പാറശാല പാര്‍ട്ടി ഓഫിസില്‍ ഇന്നലെ നടന്ന കമ്മിറ്റിയില്‍ ആശ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.