തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു സര്‍വകക്ഷി യോഗം.ഭൂരിപക്ഷാഭിപ്രായം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടാനും ധാരണയായി. എന്നാൽ അനിശ്ചിതമായി നീട്ടാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ചട്ടപ്രകാരം ആറുമാസം വരെ ഉദ്യോഗസ്ഥരെ ഭരണകാര്യങ്ങൾക്കായി നിയമിക്കാം.
ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതിനോടു യോജിച്ച ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ്. കൊറോണ വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തിരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന നിലപാടിലാണ് ഭരണ പ്രതിപക്ഷങ്ങൾ.
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോടു യോജിക്കുന്നതായി സര്‍വകക്ഷി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി എംപി അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും കൊറോണ പശ്ചാത്തലത്തില്‍ തിരഞ്ഞടുപ്പ് തീയതികള്‍ പുനക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഔദ്യോഗിക ക്ഷണം ലഭിച്ചത് ജോസ് കെ.മാണിക്കാണ്. പി.ജെ ജോസഫ് വിഭാഗത്തെ യോഗത്തില്‍ ക്ഷണിച്ചില്ല.
അതേസമയം, കൊറോണ വ്യാപനവും മഴയും കണക്കിലെടുത്തു തിരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ചവറയില്‍ 1.72 ലക്ഷം വോട്ടര്‍മാരും കുട്ടനാട്ടില്‍ 1.61 ലക്ഷം വോട്ടര്‍മാരുമുണ്ട്. ഇത്രയും പേര്‍ ഉള്‍പ്പെടുന്ന പോളിങ് പ്രക്രിയയില്‍ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു.
കൊറോണ കേസുകള്‍ ഉയര്‍ന്ന് വരികയാണ്. പൊലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലാണ്. മേയ് 19ന് കാലാവധി തീരുന്ന നിയമസഭയില്‍ ഏതാനും മാസം മാത്രമെ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. തിരഞ്ഞെടുപ്പിന് ഭീമമായ ചെലവും വരും. കേരളത്തിലെ മണ്‍സൂണ്‍ സ്ഥിതിയും അനുകൂലമല്ല. തദ്ദേശ തിരഞ്ഞെടുപ്പും ഏതാനും ആഴ്ചകള്‍മാറ്റണമെന്നാണ് എല്‍ഡിഎഫിലും യുഡിഎഫിലും ഉയരുന്ന അഭിപ്രായം