പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊറോണ വാക്സിൻ പരീക്ഷണം നിർത്തിവെച്ചു

പൂണെ; കൊറോണ വൈറസിനെതിരായ മരുന്ന് പരീക്ഷണത്തിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആഗോള തലത്തിൽ അസ്ട്ര സെനിക്ക പരീക്ഷണം നിർത്തിവെച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ പരീക്ഷണവുമായി മുന്നോട്ട് പോകുന്നുതെന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് നീക്കം.

മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചത്. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവായ വർക്ക് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

കൊറോണ രോഗികളെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പരിഗണിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1172 കൊറോണ മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 75062 ആയി. 24 മണിക്കൂറിനിടെ പുതിയ 95735 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്.