ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ പ്രതി പേരാരിവാളന് പരോൾ നൽകാനാവില്ലെന്ന് തമിഴ്നാട് സർക്കാർ. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് വിദഗ്ധ ചികിത്സക്കായി പരോൾ അനുവദിക്കണമെന്ന പേരറിവാളൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്
മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ തന്റെ നിലപാട് അറിയിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ ബാക്കി നിൽക്കെ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം സംബന്ധിച്ച് വലിയ ചർച്ചയായിരുന്നു.
പ്രതികളെ വിട്ടയക്കാമെന്ന സർക്കാർ ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നതിന് എതിരെ പേരറിവാളന്റെ മാതാവ് അര്‍പുതമ്മാള്‍ നേരത്തെ ഹർജി നൽകിയിരുന്നു.
പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ ശുപാർശ. കേസിലെ പ്രധാന പ്രതികളായ പേരാരിവാളൻ , നളിനി എന്നിവർ ഉൾപ്പെടെ ഏഴു പേരെ വിട്ടയക്കാൻ ജയലളിത സർക്കാരാണ് ശുപാർശ നൽകിയത്.
പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ, സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (MDMA) യുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. അന്തിമ റിപ്പോർട്ട് വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഗവർണറുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.