തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കുമെന്നും യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയാരാണ് എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് ഉമ്മൻ ചാണ്ടി. ഒരു സ്വകാര്യ ചാനലിന് നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തല നടത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ് അതാണ് കോൺഗ്രസിലെ കീഴ്വഴക്കമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ എല്ലാം സർക്കാർ തള്ളിക്കളഞ്ഞു. എന്നാൽ പിന്നീട് അവയെല്ലാം ശരിയെന്ന് ഉയർന്നു വന്നു. പ്രതിപക്ഷനേതാവിൻ്റെ പല ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകണം. ഈ സർക്കാരിൻ്റെ പ്രധാനന്യൂനത സുതാര്യമില്ലായ്മയാണ്.
ഒരു തീരുമാനമെടുത്താൽ അതു ശരിയായാലും തെറ്റായാലും അതിലുറച്ചു നിൽക്കുക എന്ന മുഖ്യമന്ത്രിയുടേയും സർക്കാരിൻ്റേയും നിലപാട് ശരിയല്ല. എത്രയോ തീരുമാങ്ങൾ തിരുത്തിയ ആളാണ് ഞാൻ. ഒരു കാര്യത്തിലേക്ക് വരുമ്പോൾ എല്ലാവരുടേയും അഭിപ്രായം അറിഞ്ഞ് എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകുകയാണ് വേണ്ടത്. ഈ സർക്കാർ അക്കാര്യത്തിൽ തികഞ്ഞ പരാജയമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മഹാത്മാഗാന്ധിയും രാജീവ് ഗാന്ധിയുമാണ് രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച നേതാവ്. മലയാളികളിൽ എകെ ആൻ്റണിയും കെ.കരുണാകരനും. മറ്റു പാർട്ടികളിൽ എം.എൻ.ഗോവിന്ദൻ നായർ, ടിവി തോമസ്, ടികെ ദിവാകരൻ എന്നീ നേതാക്കളും എന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറി നിൽക്കുകയാണ് രാഹുൽ ഗാന്ധി. അതു തെറ്റാണ് അദ്ദേഹം മടങ്ങി വരണം. 23 മുതിർന്ന നേതാക്കൾ കത്ത് എഴുത്തിയതിൽ തെറ്റുണ്ടെന്ന് എനിക്കഭിപ്രായമില്ല. എന്നാൽ കത്ത് മാധ്യമങ്ങളിൽ വന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.