ബാലഭാസ്‌കറിന്റെ കുടുംബ ജീവിതം താളപ്പിഴകൾ നിറഞ്ഞതായിരുന്നുവെന്ന് ബന്ധു

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കുടുംബ ജീവിതം താളപ്പിഴകൾ നിറഞ്ഞതായിരുന്നുവെന്ന് ബന്ധു. മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ കസിന്‍ പ്രിയ വേണു​ഗോപാലാണ് രംഗത്ത് വന്നത്. ഒരു ചാനലിലെ എഡിറ്റേഴ്സ് അവര്‍ എന്ന പരിപാടിയിലാണ് പ്രിയ വേണു​ഗോപാല്‍ ബാലഭാസ്കറിന്റെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച്‌ സൂചന നല്‍കിയത്.

ബാലഭാസ്കറിന്റെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. ബന്ധം വേര്‍പിരിയുന്നതിനെ കുറിച്ച്‌ പോലും ആലോചിച്ചിരുന്നു. ഭാര്യ ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ അച്ഛനോടും അമ്മയോടും കരഞ്ഞു പറഞ്ഞിരുന്നു. പിന്നീട് ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനം ബാലഭാസ്‌കര്‍ തന്നെ തിരുത്തുകയായിരുന്നുവെന്നും പ്രിയ പറയുന്നു.

തന്റെ ഭാര്യ വളരെയധികം ‘ഡിമാന്‍ഡിങ്’ ആണെന്ന് ബാലഭാസ്‌കര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രകടമായിത്തുടങ്ങിയ ഘട്ടത്തിലായിരുന്നു ഇത് നടന്നത്. പല സ്റ്റേജ് ഷോകള്‍ക്കിടയിലും സമ്മര്‍ദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുന്‍പില്‍വെച്ച്‌ കരഞ്ഞുപോകുന്ന അവസ്ഥ പോലുമുണ്ടായിരുന്നു.

ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാര്‍, ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം മാനേജര്‍ വിഷ്ണു സോമസുന്ദരം, പൂന്തോട്ടം റിസോര്‍ട്ട് ഉടമ രവീന്ദ്രന്‍ ഭാര്യ ലത, മാനേജര്‍ പ്രകാശ് തമ്ബി മുതലായവരെല്ലാം ബാലഭാസ്‌കറിന്റെ ബന്ധുക്കളേയും ബാലഭാസ്‌കറേയും തമ്മില്‍ അകറ്റാന്‍ ശ്രമിച്ചുവെന്നും പ്രിയ പറയുന്നു.