ന്യൂയോർക്ക് : കൊറോണ വൈറസ് വാക്സിനിന്റെ ആഗോളവിതരണത്തിന് യൂണിസെഫ് നേതൃത്വം നൽകും. പ്രതിരോധ വാക്സിനിന്റെ പ്രാഥമികഘട്ടവിതരണം എല്ലാ രാജ്യങ്ങളിലും സുരക്ഷിതവും ത്വരിതവും നിഷ്പക്ഷവുമായി നടപ്പിലാക്കാനാണ് വിതരണ നേതൃത്വം യൂണിസെഫ് ഏറ്റെടുത്തിരിക്കുന്നത്. യൂണിസെഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും ബൃഹത്തും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കും കൊറോണ വാക്സിന്റെ ആഗോള വിതരണം.
വിതരണത്തിനായി വിവിധ പ്രതിരോധ വാക്സിനുകളുടെ 200 കോടിയിലധികം ഡോസുകളാണ് യൂണിസെഫ് നിലവിൽ വാങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഫലപ്രദമായ കൊറോണ വാക്സിനുകൾ ശേഖരിച്ച് 92 ഓളം രാജ്യങ്ങളിൽ വിതരണം നടത്താനാണ് യൂണിസെഫ് ലക്ഷ്യമിടുന്നത്. ഇതിനായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനുമായി യൂണിസെഫ് യോജിച്ച് പ്രവർത്തിക്കും.
80 സമ്പന്ന രാജ്യങ്ങളിലേക്കുള്ള കൊറോണ വാക്സിൻ വിതരണത്തിലും ഇടനിലക്കാരനായി യൂണിസെഫ് പ്രവർത്തിക്കും.
വാക്സിൻ സൗകര്യമൊരുക്കാനുള്ള സാമ്പത്തിക പിന്തുണ ഈ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 170 ഓളം രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിതരണപ്രവർത്തനം യൂണിസെഫിന്റെ ഉത്തരവാദിത്തത്തിലുള്ള ഏറ്റവും വലുതും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കും.
ഭരണകൂടങ്ങളും ഉത്പാദകരും തമ്മിലുള്ള പങ്കാളിത്തമാണ് വാക്സിൻ വിതരണ പദ്ധതിയെന്നും കൊറോണ മഹാമാരിയ്ക്കെതിരെ ബഹുമുഖപങ്കാളിത്തത്തിലുള്ള പോരാട്ടം ആവശ്യമാണെന്നും യുണിസെഫ് എക്സിക്യുട്ടിവ് ഡയറക്ടർ ഹെന്റീറ്റ ഫോർ പറഞ്ഞു.
കൊറോണക്കെതിരെയുള്ള വാക്സിൻ ലഭ്യമാകുന്നതോടെ എത്രയും വേഗത്തിൽ തന്നെ ആഗോളവിതരണം ഉറപ്പാക്കുന്നതിനാണ് യൂണിസെഫ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.