ന്യൂഡെൽഹി: വിഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ വ്യവസായിയും ഐസിഐസിഐ ബാങ്ക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ചന്ദ കോച്ചറിന്റെ ഭർത്താവുമായ ദീപക് കോച്ചർ അറസ്റ്റിൽ. ഐസിഐസിഐ ബാങ്കും വിഡിയോകോൺ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിലാണ് ദീപക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തത്. ഇന്ന് രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചന്ദ കോച്ചർ, വിഡിയോകോണിലെ വേണുഗോപാൽ ധൂത് എന്നിവരും കേസിൽ പ്രതികളാണ്. ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കൾ ഉൾപ്പെടെയുള്ള 78 കോടിയുടെ സ്വത്തുക്കൾ ഈ വർഷം ആദ്യം കണ്ടുകെട്ടിയിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.
തിങ്കളാഴ്ച മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ തകർച്ചയിലായിരുന്ന വിഡിയോകോണിന് ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യം ക്രമവിരുദ്ധമായി 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണു കേസ്.