മറയൂർ : വീട്ടമ്മയെയും ഗൃഹനാഥനെയും ആക്രമിച്ച് 44 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ദമ്പതികളെക്കുറിച്ച് ക്യത്യമായ വിവരം അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തും തമിഴ് നാട്ടിലും ഒരേപോലെ അന്വേഷണം നടത്തുകയാണ് പോലീസ്. തമിഴ്‌നാട് ഉദുമല്‍പേട്ടയ്‌ക്കു സമീപം ബോഡിപെട്ടി അണ്ണാനഗര്‍ സ്വദേശിയും റിട്ട. ഇ.ബി ഉദ്യോഗസ്‌ഥനുമായ രാജഗോപാലി(70)നെയും ഭാര്യ ലക്ഷ്‌മിപ്രഭ(62)യേയുമാണ് ആക്രമിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു സംഭവം.വീടിന്റെ പിന്‍ഭാഗത്തെ കതക് തകര്‍ത്ത് അകത്തുകടന്നായിരുന്നു മോഷ്‌ടാക്കള്‍ അകത്ത് കയറി ആകമണവും മോഷണവും. നാലു പേരടങ്ങുന്ന സംഘം ആദ്യം ലക്ഷ്‌മിപ്രഭയുടെ മുറിയില്‍ പ്രവേശിച്ച് അവരെ കൈ പിന്നില്‍ക്കെട്ടി ബന്ധനസ്‌ഥയാക്കിയശേഷം വായ് തുണികൊണ്ടു മൂടി. മാലയും വളയും കമ്മലും മോതിരവുമടക്കം അണിഞ്ഞിരുന്ന 16 പവനോളം ആഭരണങ്ങള്‍ കൈക്കലാക്കി.
പിന്നീട് രാജഗോപാലിന്റെ മുറിയിലെത്തിയ മോഷ്‌ടാക്കള്‍ അദ്ദേഹത്തെ തലയ്‌ക്കും നെറ്റിയിലും കത്തി ഉപയോഗിച്ചു കുത്തിപ്പരുക്കേല്‍പ്പിച്ചു. അതിനുശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 28 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. പുലര്‍ച്ചെ നാലോടെയാണു മോഷ്‌ടാക്കള്‍ മടങ്ങിയത്.
സംഭവം അറിഞ്ഞ് അഞ്ചോടെ സമീപവാസികളെത്തിയാണ് ഇരുവരെയും മോചിപ്പിച്ചതും സംഭവം ഉദുമല്‍പേട്ട പോലീസില്‍ അറിയിച്ചതും. തിരുപ്പുര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരുമെത്തി പരിശോധന നടത്തി. ജോലിയുമായി ബന്ധപ്പെട്ട് ദമ്പതികളുടെ ഏകമകന്‍ സിംഗപ്പൂരിലാണ്.