ടോക്കിയോ : 6,000 ത്തോളം കന്നുകാലികളും 43 ജീവനക്കാരുമായി ന്യൂസിലന്‍ഡില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കു കപ്പലായ ദി ഗള്‍ഫ് ലൈവ്‌സ്റ്റോക്ക് 1 മുങ്ങിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനാക്കടലില്‍ വീശിയ മേസാക് ചുഴലിക്കാറ്റിനെ തുടര്‍ന്ന് എന്‍ഞ്ചിന്‍ തകാരാറായതിനെ തുടര്‍ന്നാണ് അപകടം. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെട്ടിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. മൂന്ന് രക്ഷാ കപ്പലുകളും അഞ്ച് വിമാനങ്ങളും നീന്തല്‍വിദഗ്ദ്ധരെയും ഉപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 45കാരനായ സെറെനോ എഡ്വാറൊഡോ എന്നയാളടക്കം മൂന്നു പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
എന്‍ഞ്ചിന്‍ തകരാറിലായതോടെ ലൈഫ്ജാക്കറ്റ് ധരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍, വെള്ളത്തില്‍ ചാടിയശേഷം ആരെയും കണ്ടില്ലെന്നും സെറെനോ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഇറച്ചിക്കായി കയറ്റി അയച്ച കന്നുകാലികളാണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. ജീവനക്കാരില്‍ 39 ഫിലിപ്പിനോകളും രണ്ട് ന്യൂസിലാന്റുകാരും രണ്ട് ഓസ്‌ട്രേലിയക്കാരുമാണുള്ളത്. 133.6 മീറ്റർ നീളമുള്ള (438 അടി) കപ്പൽ ന്യൂസിലാന്റിലെ നേപ്പിയറിൽ നിന്ന് ചൈനയിലെ ടാങ്‌ഷാനിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.