ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്തായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: ആദിവാസി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെ ആണ് പിടിയിലായത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അല്‍പസമയം മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പത്തു ദിവസം മുൻപാണ് കൊട്ടിയൂര്‍ താഴെ മന്തഞ്ചേരി കോളനിയിലെ ശോഭ (36) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശോഭയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണ് എന്ന് കണ്ടെത്തിയത്.

ശോഭയെ കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോണും സ്വർണവും ഇയാൾ കൈവശപ്പെടുത്തിയതായി പോലിസ് കണ്ടെത്തി. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് കേളകം പോലിസ് അറിയിച്ചത്.

വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചു പോയ ശോഭയും പ്രതിയായ വിപിനും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. എന്നാൽ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിൽ ആണെന്ന് അറിഞ്ഞ ശോഭ ഇതേ ചൊല്ലി വഴക്കിട്ടിരുന്നു. ഇതെ കുറിച്ച് സംസാരിക്കാൻ ഇയാൾ ശോഭയെ ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചു വരുത്തുകയും അവിടെ വച്ച് നടന്ന വാക്കേറ്റം കൊലപാതകത്തിലേക്ക് നയിച്ചു എന്നുമാണ് പോലിസ് നിഗമനം.

പ്രതിയുമായി സംഭവസ്ഥലത്ത് പോലിസ് തെളിവെടുപ്പ് നടത്തുകയാണ്.ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് ശോഭയെ കാണാതാകുന്നത്. പിന്നീട് ആളൊഴിഞ്ഞ കശുമാവിന്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇത് ആത്മഹത്യയാണെന്നായിരുന്നു ബന്ധുക്കളെല്ലാം വിശ്വസിച്ചിരുന്നത്.