Home National സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനഃനിർണ്ണയിച്ചാലും വിദ്യാർഥികളിൽ നിന്ന് ഉടൻ ഈടാക്കരുതെന്ന് സുപ്രീംകോടതി

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനഃനിർണ്ണയിച്ചാലും വിദ്യാർഥികളിൽ നിന്ന് ഉടൻ ഈടാക്കരുതെന്ന് സുപ്രീംകോടതി

0

ന്യൂഡെൽഹി: കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനഃനിർണ്ണയിച്ചാലും വിദ്യാർഥികളിൽ നിന്ന് ഉടൻ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരും വിദ്യാർഥികളും നൽകിയ ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നതു വരെയാണ് പുതിയ ഫീസ് ഈടാക്കുന്നത് കോടതി തടഞ്ഞത്.

2017-18, 2018-19, 2019-20 അധ്യയന വർഷങ്ങളിലേക്ക് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനഃനിർണ്ണയിക്കാൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ 19 മെഡിക്കൽ കോളേജുകളിലെ ഫീസ് പുനഃനിർണ്ണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹർജി നൽകിയിരുന്നു. ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.

ഹൈക്കോടതിയുടെ ഈ ഉത്തരവ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്നു സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു. കോടതിയിൽ കോളേജുകൾ നൽകിയ രേഖകൾ പരിഗണിച്ചാണ് സംസ്ഥാന ഫീസ് നിർണ്ണയ കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. അതിനാൽ കോളേജുകൾക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ ഓഡിറ്റ് ചെയ്യപ്പെടാത്ത രേഖകൾ ഫീസ് നിർണ്ണയത്തിന് പരിഗണിക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശും വാദിച്ചു.

പ്രവേശന സമയത്ത് നിശ്ചയിച്ചതിനെക്കാളും ഫീസ് ഈടാക്കുന്നത് നീതിയല്ലെന്ന് വിദ്യാർഥികൾക്കു വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകൻ രമേശ് ബാബുവും വ്യക്തമാക്കി. കോളേജ് മാനേജ്മെന്റുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ, അഭിഭാഷകരായ ഹാരീസ് ബീരാൻ, പല്ലവി പ്രതാപ്, സുൽഫിക്കർ അലി എന്നിവർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here