ബാംഗ്ലൂർ മയക്കുമരുന്ന് കേസ് അന്വേഷണം; തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

ബാംഗളൂർ; ബാംഗ്ലൂർ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സിനിമാ , സംഗീത രംഗത്തുമുള്ള പ്രമുഖർ നിരീക്ഷണത്തിലാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കന്നഡയിലെ പ്രമുഖതാരം രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നടിക്ക് പൊലീസ് നോട്ടീസ് അയച്ചു.

ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങൾ ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് രാഗിണിയെ വിളിപ്പിച്ചത്. കന്നഡയിലെ മുൻനിര നടിയും മോഡലുമാണ് രാഗിണി. മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടിയ്ക്കെതിരെ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്.

സീരിയൽ നടി അനിഖയാണ് മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. അനിഖയിൽ നിന്നു കണ്ടെടുത്ത ഡയറിയിലും 15 നടീനടന്മാരുടെ പേരുകളുണ്ട്. ഇവരും സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരുമാണു ലഹരിമരുന്നു റാക്കറ്റിന്റെ പ്രധാന ഇടപാടുകാർ. അനൂപ് മുഹമ്മദ് ‘ഹയാത്ത്’ എന്ന പേരിൽ റസ്റ്ററന്റ് നടത്തിയിരുന്ന കമ്മനഹള്ളി ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രമാണ്. മറ്റു രാജ്യങ്ങളിൽനിന്നു സ്റ്റുഡന്റ് വീസയിലോ ബിസിനസ് വീസയിലോ ബെംഗളൂരുവിലെത്തുന്ന ഒട്ടേറെപ്പേർ വീസ കാലാവധി കഴിഞ്ഞും ഇവിടെ തുടരാറുണ്ട്.