ന്യൂഡെൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ 63 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികൾ കൂടുതൽ ഉള്ളത്. അതേസമയം, രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു.
രാജ്യത്തെ 70 ശതമാനം മരണവും മഹാരാഷ്ട, ആന്ധ്ര, തമിഴ് നാട്, കർണാടക, ഡെൽഹി എന്നീ സംസ്ഥാനങ്ങളിലാണ്.ഡെൽഹിയിലും കർണാടകത്തിലും മരണ നിരക്ക് വർധിക്കുന്നുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 29,70,492 പേർ ഇത് വരെ രോഗമുക്തി നേടി 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഏറ്റവുമൊടുവിൽ പുറത്തു വന്ന കണക്കനുസരിച്ച് 83,882 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതർ 38, 53, 406 ആയി.
1043 മരണം കൂടി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണം 37,376 ആയി. നിലവിൽ 8,15,538 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.