ന്യൂഡെൽഹി: രാജ്യത്ത് സെപ്റ്റംബർ 7 മുതൽ മെട്രോ സേവനങ്ങൾ തുടങ്ങും. ഇതിനായി കേന്ദ്രസർക്കാർ പ്രത്യേകമാർഗനിർദേശങ്ങൾ പുറത്തിറക്കി. കണ്ടെയ്ൻമെൻ്റ് സോണുകളിലെ മെട്രോ സ്റ്റേഷനുകൾ അടഞ്ഞു കിടക്കും. അൺലോക്ക് 4 മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ എസ്ഒപി കേന്ദ്രസർക്കാർ പുറത്തിറക്കുന്നത്. രാജ്യത്തെ 15 മെട്രോ റെയിൽ കോർപ്പറേഷൻ എംഡിമാരുമായി ചർച്ച നടത്തിയ ശേഷമാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം പുതിയ മാർഗരേഖ തയ്യാറാക്കിയത്.
ഒന്നിലധികം ലൈനുകളുള്ള വലിയ മെട്രോ സേവനങ്ങൾ ഓരോ ലൈനുകളായി ഘട്ടംഘട്ടമായി മാത്രമേ സേവനം തുടങ്ങാവൂ. സെപ്റ്റംബർ 12 ആകുമ്പോഴേക്ക് എല്ലാ ലൈനുകളും പ്രവർത്തനസജ്ജമാകുന്ന തരത്തിലാകണം സേവനങ്ങൾ സജ്ജീകരിക്കേണ്ടത് എന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നു.
സമൂഹ അകലം ഉറപ്പാക്കാൻ മെട്രോ സ്റ്റേഷനുകളിൽ ആളുകൾക്ക് നിൽക്കാൻ പ്രത്യേക ഇടങ്ങൾ ഒരുക്കണം. അവ കൃത്യമായി അടയാളപ്പെടുത്തണം. മാസ്ക് നിർബന്ധമാണ്. പുറത്ത് മാസ്കുകൾ വിതരണം ചെയ്യണമെങ്കിൽ അതിന് മെട്രോ റയിൽ കോർപ്പറേഷൻ സജ്ജീകരണങ്ങൾ ഒരുക്കണം.
രോഗലക്ഷണങ്ങളുള്ള ആളുകളെ ഒരു കാരണവശാലും സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കരുത്. തെർമൽ സ്ക്രീനിംഗ് സ്റ്റേഷന് പുറത്ത് നടത്തണം. എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ അവരെ തൊട്ടടുത്ത കൊറോണ കെയർ സെൻററിലേക്കോ ആശുപത്രിയിലേക്കോ ടെസ്റ്റിംഗിനോ ചികിത്സയ്ക്കോ ആയി മാറ്റണം. ആരോഗ്യസേതു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം – എന്ന് മാർഗരേഖ വ്യക്തമാക്കുന്നു.
ആദ്യദിവസങ്ങളിൽ സർവീസ് മണിക്കൂറുകൾ കുറച്ചുമതി. പിന്നീട്, ഘട്ടം ഘട്ടമായി സെപ്റ്റംബർ 12 ആകുമ്പോഴേക്ക് മാത്രമേ മുഴുവൻ സർവീസുകളും തുടങ്ങാവൂ. സ്റ്റേഷനിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തിൽ സർവീസ് സമയം തീരുമാനിക്കണം. സ്റ്റേഷനുകളിൽ സജ്ജീകരണവും ഒരുക്കണം. സമൂഹ അകലം പാലിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ കൂടുതൽ സമയം മെട്രോ സ്റ്റേഷനിൽ നിർത്തണം – മാർഗനിർദേശരേഖയിൽ പറയുന്നു.