ന്യൂഡെൽഹി : റോഡപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. അപകടത്തില്‍ പെടുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപാ വരെ സഹായമായി നല്‍കുന്നതാണ് പദ്ധതി. റോഡപകടത്തില്‍പ്പെടുന്നവരുടെ ചികിത്സയ്ക്കായി മോട്ടോര്‍ വാഹന അപകട ഫണ്ട് രൂപീകരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. അപകടം നടന്നു കഴിഞ്ഞുള്ള ആദ്യ മണിക്കൂറിനെ സുവര്‍ണ്ണ മണിക്കൂര്‍ എന്നാണ് അറിയപ്പെടുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ സമയബന്ധിതമായ പ്രാഥമിക ശുശ്രൂഷ നല്‍കുക, അപകടത്തില്‍ പെടുന്നവരുടെ അതിജീവനത്തിനുള്ള സാധ്യത മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യക്കാര്‍ക്ക് പുറമെ രാജ്യത്ത് അപകടത്തില്‍പ്പെടുന്ന വിദേശീയരായ ആളുകളുടെ ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. റോഡപകടത്തില്‍പ്പെടുന്നവരുടെ ചികിത്സയ്ക്കായി ഗതാഗത മന്ത്രാലയം 2.5 ലക്ഷം രൂപ ചികിത്സാ സഹായമാണ് പ്രാഥമികമായി നല്‍കുക. പ്രധാന്‍ മന്ത്രി ജന ആരോഗ്യ പദ്ധതി പ്രകാരം പദ്ധതി നടപ്പാക്കുന്നതിന് ദേശീയ ആരോഗ്യ അതോറിറ്റിയെ നോഡല്‍ ഏജന്‍സിയായി നിയമിക്കും.
നേരത്തെ ഈ പദ്ധതി സംബന്ധിച്ച് ജൂലൈ പത്തിനകം അഭിപ്രായമറിയിക്കാന്‍ കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളും പദ്ധതി വേഗം നടപ്പാക്കണമെന്നാണ് മറുപടി നൽകിയിട്ടുള്ളത്