തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത ജനുവരിയോടെ തുറക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 ജനുവരിയോടെ സ്കൂളുകൾ തുറന്ന് പ്രവര്‍ത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തിൽ നിന്ന് മാറിനിന്ന കുട്ടികൾ തിരിച്ചെത്തുമ്പോൾ അവര്‍ക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ പദ്ധതി ആവിഷ്കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.
നൂറു ദിവസത്തിനുള്ളിൽ നൂറു പദ്ധതികൾ പൂർത്തീകരിക്കും. റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം കൂടി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറു രൂപവീതം വർധിപ്പിക്കും. പെൻഷൻ മാസം തോറും വിതരണം ചെയ്യും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. കൊറോണ പ്രതിരോധം ഊർജിതമാക്കും. കൊറോണ പരിശോധനകൾ പ്രതിദിനം അരലക്ഷമായി ഉയർത്തും.
അഞ്ചു കോടി മുടക്കിൽ 35 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. 11,400 സ്കൂളുകളിൽ ഹൈടെക് കംപ്യൂട്ടർ ലാബുകൾ. നവീകരിച്ച 10 ഐടിഐകൾ ഉദ്ഘാടനം ചെയ്യും. സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.