മധ്യപ്രദേശില്‍ നിർമ്മാണം പൂർത്തിയാക്കിയ പാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു വീണു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയിലെ വൈഗംഗക്ക് കുറുകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നു വീണു. പാലത്തിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. തൂണുകളും തകര്‍ന്ന് നദിയില്‍ വീണു. പ്രധാനമന്ത്രിയുടെ പിഎംജിഎസ് വൈ പദ്ധതി പ്രകാരം 3.7 കോടി രൂപ ചെലവിലാണ് പാല നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

2018 സെപ്റ്റംബറിലാണ് പാലം നിര്‍മ്മാണം തുടങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ രാഹുല്‍ ഹരിദാസ് ഉത്തരവിട്ടു. പാലം തകര്‍ന്നതിന്റെ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

നിര്‍മ്മാണം പൂര്‍ത്തിയായെന്ന് ഔദ്യോഗികമായി അറിയിച്ച അന്നുതന്നെയാണ് പാലം തകര്‍ന്നത്. നിശ്ചിത തീയതിക്ക് ഒരു മാസം മുമ്പേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഗ്രാമവാസികള്‍ പാലം ഉപയോഗിച്ചുതുടങ്ങിയിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപക നഷ്ടമുണ്ടായിരുന്നു. നര്‍മ്മദാ നദീ പ്രദേശത്ത് പ്രളയസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ 250ല്‍ 120 റിസര്‍വോയറുകളും നിറഞ്ഞിരിക്കുകയാണ്. ഞായറാഴ്ച 815 മില്ലി മീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.