ന്യൂഡെൽഹി: മുഹറം പ്രദക്ഷിണത്തിന് സുപ്രീംകോടതി അനുമതി നിരസിച്ചു. കൊറോണ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മുഹറം പ്രദക്ഷിണം സുരക്ഷിതമല്ലെന്ന് കോടതി അറിയിച്ചു. ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പറഞ്ഞു.
പുരി ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രത്തിലും പ്രദക്ഷിണത്തിന് അനുമതി നൽകിയിരുന്നു. ഇത് അവിടെ മാത്രമുള്ള ആഘോഷമാണെന്ന് കോടതി പറഞ്ഞു. എന്നാൽ, മുഹറം പ്രദക്ഷിണം രാജ്യവ്യാപകമായി ഉള്ളതാണെന്നും അതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രദക്ഷിണം ആശയകുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി വ്യക്തമാക്കി. ഒരു സമുദായം കൊറോണ പരത്തി എന്ന പ്രചരണത്തിന് ഇത് വഴിവെക്കുമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള സയ്യിദ് കൽബെ ജവാദ് ആണ് ഇതുസംബന്ധിച്ച ഹർജി നൽകിയത്. മുഹറത്തോട് അനുബന്ധിച്ച് ഈ മാസം 29നും 30നും പ്രദക്ഷിണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി നൽകിയതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ അതു മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ മാത്രമാണെന്നും രാജ്യ മുഴുവൻ പല വഴികളിലൂടെ പ്രദക്ഷിണം നടത്തുന്നതിലെ അപകടസാധ്യത മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.
ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ സാധിക്കില്ലെന്നും ഒരു പ്രത്യേക വഴിയിലൂടെയുള്ള പ്രദക്ഷിണത്തിനായിരുന്നെങ്കിൽ പരിഗണിക്കാമായിരുന്നെന്നും കോടതി പറഞ്ഞു. പിന്നാലെ യുപിയിലെ ലക്നൗവിൽ മാത്രമായി അനുവാദം ചോദിച്ചെങ്കിലും ഇതിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.