ന്യൂഡെൽഹി: കൊറോണ വ്യാപന ആശങ്കകൾക്ക് ഇടയിലും നീറ്റ് ജെഇഇ പരീക്ഷകൾ നടത്തുന്നത് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ. അടുത്ത മാസമാണ് രണ്ടു പരീക്ഷകളും നടത്താൻ ഇരുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെയാണ് കേന്ദ്ര മന്ത്രി വിശദീകരണവുമായി എത്തിയത്.
ജെഇഇ പരീക്ഷക്കായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക ഉണ്ടെന്നും എന്ത് കൊണ്ട് പരീക്ഷകൾ നടത്തുന്നില്ലെന്നും ഇനി എത്ര കാലം പഠിക്കേണ്ടി വരുമെന്നുമാണ് ഇവർ ചിന്തിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത 8.58 ലക്ഷം വിദ്യാർഥികളിൽ 7.25 ലക്ഷം വിദ്യാർഥികളും അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. തങ്ങൾ വിദ്യാർഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം എന്നും അതുകഴിഞ്ഞ് മാത്രമാണ് വിദ്യഭ്യാസമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവേശന പരീക്ഷകളായ നീറ്റും ജെ.ഇ.ഇയും നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) കഴിഞ്ഞ അറിയിച്ചിരുന്നു. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും ജെ.ഇ.ഇ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്.