ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്ന സംഭവം; പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കി പോലീസ്

കാണ്‍പൂര്‍: ഉത്തർപ്രദേശിൽ വീണ്ടും മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കി പോലീസ്. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിലാണ് സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെ അക്രമിസംഘം കൊലപ്പെടുത്തിയത്.

രാത്രി 9.45യോടെ വീടിനു മുന്നിൽ നിൽക്കുമ്പോളാണ് ആക്രമികൾ വെടിവച്ചത്. വെടിയേറ്റ രത്തൻ സിങ്ങ് തൽക്ഷണം മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു.

രത്തൻ സിങ്ങിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. . ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ വെടിവച്ചു കൊന്നിരുന്നു.