പരിയാരത്ത് സഹോദരിമാരെ ബന്ധു പീഡനത്തിനിരയാക്കിയത് അമ്മയുടെ സമ്മതത്തോടെ

കണ്ണൂര്‍: പരിയാരത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ ബന്ധു പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍. അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനം. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ അമ്മ വായ പൊത്തിപ്പിടിക്കുമായിരുന്നു എന്നും കുട്ടികള്‍ പറയുന്നു.

അവധിക്ക് അമ്മയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡനം. സംഭവം മൂടിവെക്കാന്‍ അമ്മ നിരന്തരം ശ്രമിച്ചതായും കുട്ടികള്‍ വെളിപ്പെടുത്തുന്നു. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും, വിവരം മറച്ചുവെന്നുവെന്നും കാണിച്ച് ബന്ധുവിനൊപ്പം മാതാവിനേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ മുന്‍പില്‍ വെച്ചാണ് ബന്ധു ആദ്യം ഇളയ കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കരഞ്ഞപ്പോള്‍ അമ്മ വായ പൊത്തിപ്പിടിച്ചു. കുഴപ്പമില്ല, മാമന്‍ അല്ലേ എന്നാണ് അമ്മ പറഞ്ഞിരുന്നത്. അയാള്‍ വരുമ്പോഴേ തനിക്ക് പേടിയാവുമായിരുന്നു എന്നും കുട്ടികള്‍ പറയുന്നു.

അവരുടെ ഉള്ളിലെ പിശാച് പ്രവര്‍ത്തിക്കുകയാണ്. അതിന് ഒന്നും ചെയ്യണ്ട മിണ്ടാതെ നിന്നാല്‍ മതിയെന്ന് അമ്മ് പറഞ്ഞു. അച്ഛനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തങ്ങളെ വന്ന് കൂട്ടിക്കൊണ്ട് പോയതായും കുട്ടികള്‍ പറയുന്നു. അച്ഛന്‍ എത്തി കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതിന് ശേഷമാണ് ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുന്നത്.

16,13 വയസ് പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. 2016 മുതല്‍ പെണ്‍കുട്ടികള്‍ക്കെതിരെ ബന്ധുവിന്റെ പീഡന ശ്രമം നടന്നതായി ആരോപണമുണ്ട്. ഈ സമയം ശ്രികണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.