Home Local News ദിലീപിന് നടിയോടുള്ള വ്യക്തി വിരോധം ആക്രമണത്തിന് കാരണമായെന്ന് സാക്ഷികൾ; ഇനി വിസ്തരിക്കാനുള്ളത് 200 സാക്ഷികളെ

ദിലീപിന് നടിയോടുള്ള വ്യക്തി വിരോധം ആക്രമണത്തിന് കാരണമായെന്ന് സാക്ഷികൾ; ഇനി വിസ്തരിക്കാനുള്ളത് 200 സാക്ഷികളെ

0

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ വിചാരണ നിർണായക ഘട്ടത്തിൽ. ഇരയായ നടിയെ 13-ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്തത്. ദിലീപിന് നടിയോടുള്ള വ്യക്തി വിരോധമായിരുന്നു കൃത്യത്തിനു കാരണമെന്ന സാക്ഷിമൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി ലഭിച്ചെന്നാണ് സൂചന. ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും.

ലോക്ക്ഡൗണും കൊറോണയും നിരവധി തടസ്സങ്ങൾ ഉണ്ടാക്കിയെങ്കിലും ദിലീപ് ഉൾപ്പെട്ട കൊട്ടേഷൻ ബലാത്സംഗ കേസിൽ ജനുവരിയോടെ വിധി പറയാനാണ് സുപ്രീം കോടതി നൽകിയ ആദ്യശാസനം. അപൂർവങ്ങളിൽ അപൂർവമായ ഈ കേസിന്റെ വിധി എന്താകുമെന്ന ആകാംഷയിലാണ് സിനിമ ലോകവും കേരളവും.

മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ വന്നപ്പോൾ മുതൽ നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപിന്റെ പങ്കിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ചർച്ചകൾ ഉണ്ടായി. എന്നാൽ സുനിൽ കുമാർ അടക്കം 7 പ്രതികളെ ഉൾപ്പെടുത്തി ആദ്യ കുറ്റപത്രം പൊലീസ് നൽകിയപ്പോൾ കേസ് അവസാനിച്ചെന്നായിരുന്നു ഏവരും കരുതിയത്. പക്ഷെ ഗൂഢാലോചനയിൽ അന്വേഷണം തുടങ്ങുകയായിരുന്നു പോലീസ് അപ്പോൾ.

ജൂൺ 28-നായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചത്. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടതോടെ ആലുവ പോലീസ് ക്ലബിന് മുന്നിൽ സിനിമാക്കാരുടെ ഒഴുക്കായി. ഒടുവിൽ പോലീസ് ദിലീപിനെ വിട്ടയച്ചെങ്കിലും ജൂലൈ 10-ന് വൈകിട്ട് ആ വാർത്ത വന്നു. സിനിമ കഥയെ വെല്ലുന്ന ബലാത്സംഗ കേസിൽ ദിലീപ് അറസ്റ്റിലായി.

85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ആണ് ദിലീപ് പുറത്തിറങ്ങിയത്. പിന്നീട് അങ്ങോട്ട് നിരന്തര നിയമപോരാട്ടം ആയിരുന്നു. 2017നവംബറിൽ കുറ്റപത്രം നൽകിയ കേസിൽ വിചാരണ തുടങ്ങാൻ 2020ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു.ഇതിനിടെ 21ലേറെ ഹർജികൾ ദിലീപും കൂട്ട് പ്രതികളും വിവിധ കോടതിയിൽ നൽകിയെങ്കിലും പലതും കോടതി തള്ളി.

355 സാക്ഷികളുള്ള കേസിൽ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ അടക്കം 41സാക്ഷികളുടെ വിസ്താരം പൂർത്തിയായി ഇനി ഭാമ, സിദ്ദിഖ്, മുകേഷ് അടക്കം 200ലേറെ സാക്ഷികളെ വിസ്‌തരിക്കേണ്ടതുണ്ട്. ഇടവേള ബാബു അടക്കം മൊഴി മാറ്റിയെങ്കിലും മഞ്ജു വാര്യർ ഉൾപ്പടെയുള്ളവർ നൽകിയ മൊഴികൾ പ്രോസിക്യൂഷന് ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here