ന്യൂഡെൽഹി: സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇന്ത്യ മറികടക്കുമെന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണക്കെതിരേ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്‍റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊറോണ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കും.
അതിര്‍ത്തിയിലെ കടന്നാക്രമണത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചൈനയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ സമര സേനാനികള്‍, രാജ്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനുമാണ് ഊന്നൽ നൽകുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കും അതിൽ നിര്‍ണായക സ്ഥാനമുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ എല്ലാ റെക്കോർഡുകളും ഇന്ത്യ മറികടന്നു. പ്രകൃതി ദുരന്തങ്ങൾക്കിടയിലും രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കും.
രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. വിവിധ അടിസ്ഥാനസൗകര്യങ്ങൾ സംയോജിക്കും. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. 1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്ന് മോദി പറഞ്ഞു.