Home Covid-19 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ സുരക്ഷിതം; വിപരീതഫലമില്ലെന്ന് കണ്ടെത്തൽ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ സുരക്ഷിതം; വിപരീതഫലമില്ലെന്ന് കണ്ടെത്തൽ

0

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ വാക്‌സിൻ -‘കോവാക്സിൻ ‘ സുരക്ഷിതമെന്ന് കണ്ടെത്തിയതായി അധികൃതർ. പ്രാരംഭഘട്ടത്തിനൊടുവിൽ പരീക്ഷണത്തിൽ പങ്കെടുത്തവരിൽ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്‌സിൻ സുരക്ഷിതമാണെന്നും സൂക്ഷ്മപരിശോധനാ വിഭാഗത്തിന്റെ മേധാവി സവിതാ വർമ്മ പറഞ്ഞു.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 375 വോളണ്ടിയർമാരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. ഓരോരുത്തർക്കും രണ്ട് ഡോസ് മരുന്നാണ് നൽകുന്നത്. ആദ്യ ഡോസ് നൽകിയതിന് ശേഷമുള്ള റിപ്പോർട്ടുകളിൽ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും അടുത്ത ഡോസ് നൽകിയതിന് ശേഷം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാൻ കഴിയുമെന്നും സവിതാ വർമ്മ പറഞ്ഞു. ഇതിനായി വോളണ്ടിയർമാരുടെ സാംപിളുകൾ ശേഖരിച്ചുതുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.

മരുന്നിന്റെ രണ്ടാമത്തെ ഡോസ് നൽകുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതുവരെ അസാധാരണമായി ഒന്നും ഉണ്ടായിട്ടില്ലെന്നും സവിതാ വർമ്മ പറഞ്ഞു. 12 സംസ്ഥാനങ്ങളിലെയും സുരക്ഷാ വിവരങ്ങൾ ലഭിച്ചയുടൻ രണ്ടാം ഘട്ട പരീക്ഷണത്തിനായി അനുമതി വാങ്ങുമെന്നും അധികൃതർ പറഞ്ഞു. എല്ലാം കൃത്യമായി മുന്നോട്ടുപോയാൽ അടുത്ത വർഷം പകുതിയോടെ വാക്‌സിൻ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക്ക് അധികൃതർ പറഞ്ഞു.

സ്വയം സന്നദ്ധരായ ഒരു കൂട്ടം ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയും എസിഎംആറും (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) എൻഐവിയും (നാഷണൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്) സംയുക്തമായാണ് വാക്‌സിൻ നിർമ്മിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. മുമ്പ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരിൽ പരീക്ഷിക്കാൻ ഐസിഎംആറിന്റെ അനുമതി ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here