ന്യൂഡെൽഹി:ഓൺലൈൻ അഭിമുഖം നടത്തി സർവകലാശാലയിൽ അധ്യാപകരെ നിയമിക്കുന്നതിന് തടയിട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഉന്നത കലാലയങ്ങളിലെ അധ്യാപക നിയമനത്തിന് കൊറോണ വ്യാപനം മറയാക്കി സൂം, സ്കൈപ് തുടങ്ങിയ സങ്കേതങ്ങൾ വഴി അഭിമുഖം നടത്തുന്നത് ആൾമാറാട്ടത്തിനും കൃത്രിമത്തിനും കാരണമാവും എന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.
ഏതെങ്കിലും സർവ്വകലാശാല സൂം, സ്കൈപ് തുടങ്ങിയ സങ്കേതങ്ങൾ വഴി അഭിമുഖം നടത്തിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിൽ കണ്ണൂർ സർവകലാശാലയിൽ ഈയിടെ സ്കൈപ് വഴി അഭിമുഖം നടത്തിയ നിയമനങ്ങൾ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ പുതിയ നിർദേശ പ്രകാരം റദ്ദാക്കേണ്ടിവരും. കണ്ണൂർ സർവകലാശാലയിൽ ആറ് അസോസിയേറ്റ് പ്രൊഫസർമാരെയും ആറ് അസിസ്റ്റന്റ് പ്രൊഫസർമാരെയുമാണ് സ്കൈപ് വഴി അഭിമുഖം നടത്തി നിയമിച്ചത്. കണ്ണൂരിലെ ഓൺലൈൻ അഭിമുഖം
ഏറെ വിവാദം സൃഷ്ടിക്കുകയും നിയമക്കുരുക്കിൽപ്പെടുകയും ചെയ്തിരുന്നു.
ഓൺലൈൻ അഭീമുഖം അംഗീകരിച്ചുള്ള ഒരു നയവും മന്ത്രാലയം ഇതു വരെ തയാറാക്കിയിട്ടില്ലെന്നും അതിനാൽനിയമനത്തിന് ഇത്തരം മാർഗം അവലംബിക്കരുതെന്നും അറിയിച്ച് ജൂലൈ 29 നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം പുറത്ത് വന്നത്. രാജസ്ഥാൻ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ അരുൺ കെ പൂജാരിയായിരുന്നു വിഷയം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്.
മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള
യുജിസിയാണ് രാജ്യത്തെ സർവ്വകലാശാല കോളജ് അധ്യാപക നിയമന ചട്ടങ്ങൾ നിർദ്ദേശിക്കുന്നത്.പാർലമെന്റ അംഗീകരിച്ച യുജിസി നിയമത്തിൽ ഓൺലൈൻ അഭിമുഖത്തിന് സാധുതയില്ല, കാരണം സെലക്ഷൻ കമ്മിറ്റിയുടെ മുമ്പിൽ ഉദ്യോഗാർഥി അധ്യാപന മികവ് ക്ലാസെടുത്ത് കാണിക്കേണ്ടതുണ്ട്. ഇതിനു പ്രത്യേക മാർക്കും യുജിസി നിശ്ചയിട്ടുണ്ട്. ഓൺലൈൻ അഭിമുഖത്തിൽ ഇതടക്കം കാര്യങ്ങളിൽ ക്രമക്കേടും ആൾമാറാട്ടവും നടക്കാൻ സാധ്യതയുള്ളതിനാലാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.
കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻ അഭിമുഖത്തിലൂടെ നടത്തിയ നിയമനങ്ങൾ അടിയന്തിരമായി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സ്റ്റിറ്റി ഫോറം സംസ്ഥാന കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും പരാതി നൽകിയിട്ടുണ്ടെന്ന് സേവ് യൂണിവേഴ്സ്റ്റിറ്റി ഫോറം അറിയിച്ചു.