ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം ബാക്കി നിൽക്കെ ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സംഭവം. ഗ്രനേഡുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധ ശേഖരങ്ങൾ പ്രദേശത്ത് നിന്നും സുരക്ഷാ സേന പിടിച്ചെടുത്തു. ഒളിത്താവളത്തിൽ നിന്ന് 5400 രൂപ, ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ, മറ്റ് വസ്തുക്കൾ എന്നിവയും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. നിലവിൽ ഇൗ പ്രദേശം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ ആണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജമ്മു കാശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കശ്മീരില്‍ പൂഞ്ച് ജില്ലയിലെ ഷഷിസ്തര്‍ വനത്തിനുള്ളിലുള്ള ഭീകരരുടെ ഒളിത്താവളവും സുരക്ഷാ സേന തകര്‍ത്തിരുന്നു. ഏകെ 47 തോക്കുകളും മാഗസിനുകളും ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും സംഭവ സ്ഥലത്ത് നിന്നും പിടിച്ചെടുത്തിരുന്നു.