പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട വൈദ്യുതി വാങ്ങാനുള്ള കരാറിനെതിരെ മന്ത്രി എകെ ബാലൻ. 42,000 കോടിരൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും എ. കെ. ബാലൻ പറഞ്ഞു. 25 വർഷത്തേക്കാണ് കരാർ നൽകിയിരിക്കുന്നത്. റഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാത്ത പദ്ധതിയുമായി ശിവശങ്കർ മുന്നോട്ടുപോകുമ്പോൾ സർക്കാർ എന്തുകൊണ്ട് തടഞ്ഞില്ല. സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ശിവശങ്കർ ഉണ്ടാക്കിയ കരാറാണോ, അതോ ശിവശങ്കറിനെക്കൊണ്ട് യുഡിഎഫ് ഒപ്പിടീച്ച കരാറാണോ എന്ന് പുറത്തുവരണം. റെഗുലേറ്ററി കമ്മീഷൻ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും യുഡിഎഫ് സർക്കാർ അംഗീകാരം നൽകി.
ശിവശങ്കറിനെക്കൊണ്ട് കരാർ ഒപ്പിടീച്ചത് ആരാണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും എ. കെ. ബാലൻ പാലക്കാട് പറഞ്ഞു. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് ഇത്ര വലിയ തുകയ്ക്ക് കരാർ ഒപ്പിട്ടതെന്ന് രമേശ് ചെന്നിത്തലയും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയും പറയണമെന്നും എ. കെ. ബാലൻ പറഞ്ഞു. 25 വർഷത്തേക്കായിരുന്നു ഏഴ് സ്വകാര്യ കമ്പനികളുമായി കരാർ. 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും മന്ത്രി ആരോപിച്ചു.
66,229 കോടി രൂപയുടെ കരാർ പ്രകാരം യൂണിറ്റ് 4.29 രൂപക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനായിരുന്നു എം ശിവശങ്കർ യു ഡി എഫ് ഭരണകാലത്ത് കരാർ ഒപ്പിട്ടത്. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി 22000 കോടി രൂപയുടെ പദ്ധതിക്ക് മാത്രമായിരുന്നു റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.