Home Local News പീ‍ഡനത്തിനിരയായ എഴുപത്തിയഞ്ചുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതികളെ കസ്റ്റഡിയിൽ വിട്ടേക്കും

പീ‍ഡനത്തിനിരയായ എഴുപത്തിയഞ്ചുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതികളെ കസ്റ്റഡിയിൽ വിട്ടേക്കും

0

കൊച്ചി: കോലഞ്ചേരി ബലാത്സംഗ കേസിലെ പ്രതികള്‍ക്കായി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. പ്രതികളായ മുഹമ്മദ് ഷാഫി, ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം.

എഴുപത്തിയഞ്ചുകാരിയെ പീ‍ഡിപ്പിച്ചതിന് പിന്നാലെ ആയുധം ഉപയോഗിച്ച് ക്രൂരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ആയുധം പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന 75കാരിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇവർ രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരും.

ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ ഓമനയും മറ്റൊരു സ്ത്രീയും മകനും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകൻ പറയുന്നു. വയോധികയെ മറ്റൊരു വീട്ടിലെത്തിച്ചശേഷം ഷാഫി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ കുത്തി മുറിവേൽപ്പിച്ചത് മനോജാണ്. എഴുപത്തിയഞ്ചുകാരിയെ ഓമന വീട്ടിൽ വിളിച്ചു കൊണ്ടു വരുന്നത് മനോജിന് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഇവരെ കണ്ടപ്പോൾ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിക്രൂരപീഡനമാണ് വൃദ്ധയ്ക്ക് നേരിടേണ്ടി വന്നത്. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്.

പാങ്കോട് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ഇരുപ്പച്ചിറ ആശാരി മൂലയിൽ ഓമനയുടെ ഉന്നത രാഷ്​ട്രീയ ബന്ധങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2013ൽ മാമല റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥരെ വിവിധ കേസുകളിൽ കുടുക്കിയ വിവരമാണ് പുറത്തുവന്നത്. ഇവരുടെ ഭർത്താവ് കൃഷ്ണൻകുട്ടിയെ വ്യാജമദ്യം വിറ്റ കേസിൽ വീട്ടിൽനിന്ന്​ എക്സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് ഉന്നത രാഷ്​ട്രീയ സമ്മർദം ഉപയോഗിച്ച് ഭർത്താവിനെ പെറ്റി കേസിലൊതുക്കി​ രക്ഷപ്പെടുത്തി. വീട്​ റെയ്ഡ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വീട്ടിൽനിന്ന്​ പണമെടുത്തെന്നും കാണിച്ച് വനിത കമീഷന് പരാതി നൽകി. പരാതിയിൽ ഉദ്യോഗസ്ഥർ സസ്പെൻഷനിലാകും വരെ എത്തിയിരുന്നു. ഓമനയുമായി സംസാരിച്ച് ധാരണയിൽ എത്തിയാണ് നടപടിയിൽ നിന്ന്​ തടിയൂരിയത്. നിരവധി കള്ളക്കേസുകൾ നൽകി ഉദ്യോഗസ്ഥരെ കുടുക്കാൻ നോക്കി. ഇതിനെല്ലാം ഒത്താശ ചെയ്തത് പ്രദേശത്തെ ഭരണതലത്തിൽ സ്വാധീനമുണ്ടായിരുന്ന നേതാക്കളായിരുന്നുവെന്ന വിവരമാണ് നാട്ടുകാർ പങ്കുവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here