കരിപ്പൂരിൽ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു; പൈലറ്റടക്കം അഞ്ചുപേര്‍ മരിച്ചു

കോഴിക്കോട് : കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റടക്കം അഞ്ചുപേര്‍ മരിച്ചു. സഹപൈലറ്റിന്റെയും ചില യാത്രക്കാരുടെയും നില ഗുരുതരമാണ്. രാത്രി 8 മണിയോടെയാണ് സംഭവം. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

191 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തില്‍നിന്ന് പുക ഉയർന്നു. വിമാനത്തിന് തീ പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.

ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍നിന്ന് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.

വിമാനാപകടത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493