Home Local News ട്രഷറി തട്ടിപ്പ്; ബിജുലാൽ കുറ്റം സമ്മതിച്ചു: പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാൻ

ട്രഷറി തട്ടിപ്പ്; ബിജുലാൽ കുറ്റം സമ്മതിച്ചു: പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാൻ

0

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാൽ കുറ്റം സമ്മതിച്ചു. പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും പ്രതി സമ്മതിച്ചു. പലതവണ പണം തട്ടിയെടുത്തുവെന്ന് ബിജുലാൽ പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തു. പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റി.

ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ബിജുലാലിനെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ച് എസി സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ട്രഷറി വിജിലൻസിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്. പലതവണയായി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് ബിജുലാൽ സമ്മതിച്ചിട്ടുണ്ട്. 74 ലക്ഷം രൂപ ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. പണം ഉപയോഗിച്ച് റമ്മി കളിച്ചു. അതോടൊപ്പം ഭൂമിയും സ്വർണവും വാങ്ങിയെന്നും ബിജുലാൽ സമ്മതിച്ചിട്ടുണ്ട്.

ട്രഷറിയിൽ നിന്ന് ഒരു രൂപ പോലും താൻ എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെ ഉപയോഗിച്ച് ആരോ തട്ടിപ്പ് നടത്തിയെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കട്ടെയെന്നുമായിരുന്നു ബിജുലാലിൻ്റെ വെല്ലുവിളി.

വഞ്ചിയൂർ സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ കേസിൽ ഇന്ന് രാവിലെയാണ് പോലീസ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്. അഭിഭാഷകൻ്റെ ഓഫീസിൽ വച്ചായിരുന്നു അറസ്റ്റ്. കീഴടങ്ങാനായാണ് ബിജുലാൽ രാവിലെ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പൊലീസ് ഇന്നലെ ബിജുലാലിന്‍റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ ജൂലൈ 31വരെ നിരവധി പ്രാവശ്യം ബിജു ലാൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്‍റെ എഫ്ഐആർ. തട്ടിപ്പിന്‍റെ വ്യാപ്‍തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കമ്പ്യൂട്ടർ വിദ‌ഗ്‍ധന്‍ കൂടിയായ ബിജുലാൽ സോഫ്റ്റ്‍വെയര്‍ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോർത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഓണ്‍ ലൈൻ ചീട്ടു കളിക്ക് ലഭിച്ച പണത്തിന് 14,000 രൂപ കഴി‌ഞ്ഞ സാമ്പത്തിക വർഷം ബിജുലാൽ നികുതി അടച്ചിട്ടുണ്ട്.

പണം തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ബിജുലാല്‍ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംശയത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ നിരപരാധിയാണെന്നും ബിജുലാൽ ജാമ്യ അപേക്ഷയിൽ പറയുന്നുണ്ട്. മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ്‍വേർഡ് ഉപയോഗിച്ചാണ് ബിജുലാൽ രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

ഇക്കഴിഞ്ഞ മെയ് മാസം വഞ്ചിയൂരിലെ ഓഫീസിൽ നിന്ന് വിരമിച്ച വി ഭാസ്കർ എന്ന സബ് ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റായിരുന്ന ബിജുലാൽ രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31നാണ് സർവീസിൽനിന്ന് വിരമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here