ആലപ്പുഴ : തെരുവ്നായ കടിച്ച് മാരകമായി പരിക്കേറ്റ വീട്ടമ്മയെ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലാക്കിയപ്പോൾ ആന്റി റാബിസ് ഇൻഞ്ചക്ഷൻ സ്റ്റോക്കുണ്ടായിട്ടും നൽകിയില്ലെന്ന് ആക്ഷേപം. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ താമസിക്കുന്ന പരേതനായ ആറാട്ടുകുളം ഉമ്മച്ചന്റെ ഭാര്യ ലേനാമ്മയ്ക്കാണ് അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽ നിന്ന് ഇൻഞ്ചക്ഷൻ ലഭിക്കാതിരുന്നത്.
സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നും 4000 രൂപയുടെ മരുന്ന് നിർബന്ധിപ്പിച്ച് വാങ്ങിപ്പിച്ചാണ് കുത്തിവയ്പ് നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. അധികൃതരുടെ നടപടി വിമർശനത്തിനിടയാക്കിയിരിക്കയാണ്.
തിങ്കളാഴ്ച രാവിലെ 11നാണ് ചേർത്തല താലൂക്കാശുപത്രിക്ക് സമീപം വച്ച് വീട്ടമ്മയെ തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചു എങ്കിലും ആഴമുള്ള മുറിവുകളുള്ളതിനാൽ ടിടി നൽകി വണ്ടാനം മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു.
ആശുപത്രിയിൽ ആന്റി റാബിസ് ഇൻഞ്ചക്ഷൻ സ്റ്റോക്കുണ്ടായിട്ടും നൽകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മാരാരിക്കുളം പഞ്ചായത്ത് അംഗം ഇവിരാജു പറഞ്ഞു. ഇതെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ സൂപ്രണ്ടിന് പരാതി ഇവിരാജു നൽകുമെന്നും അറിയിച്ചു. അതേസമയം ചേർത്തല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ പെരുകിയിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആത്മാർത്ഥതയുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് വ്യാപക പരാതിയുണ്ട്.