സ്വര്‍ണക്കടത്തു കേസില്‍ തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ മൂന്നുപേര്‍ അറസ്റ്റിൽ

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ട്രിച്ചിയില്‍ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരാണ് ഇവര്‍.

പ്രതികള്‍ സ്വര്‍ണം എവിടെയാണ് വിറ്റത്, പണം എന്തു ചെയ്തു എന്നതുസംബന്ധിച്ച അന്വേഷണമാണ് തമിഴ്‌നാട്ടിലേക്ക് നീണ്ടത്. പിടിയിലായ മൂന്നുപേരും പലതവണയായി ട്രിച്ചിയില്‍ സ്വര്‍ണക്കടകളില്‍ സ്വര്‍ണം വില്‍ക്കുകയും, സഹായം നല്‍കുകയും ചെയ്തു എന്നാണ് അന്വേഷണസംഘത്തിന്‍രെ നിഗമനം.

ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ഐഎ സംഘം തിരുച്ചിറപ്പള്ളിയിലെത്തി രണ്ട് സ്വര്‍ണക്കടകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ഏജന്റുമാരെ ഇന്നലെ വൈകീട്ടോടെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി.

അതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി മൂന്നാഴ്ചത്തേക്ക് നീട്ടി. ഈ മാസം 21 വരെ വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ട് നൽകിയ മൊഴി കേസിൽ വഴിത്തിരിവാകുമെന്നാണ് സൂചന.

സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിരിക്കുന്നത്. സ്വപ്‌നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്.ഈ ലോക്കറിൽ നിന്നാണ് സ്വർണവും പണവും എൻഐഎ കണ്ടെത്തിയത്.