ചങ്ങനാശേരി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമായി ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ‘സമരിറ്റന്‍സ് സേന’ എന്ന സന്നദ്ധ സംഘം രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ജൂലൈ 29 മുതൽ സേനയ്ക്ക് പരിശീലനം നല്‍കും.
കൊറോണ രോഗികളെ ഒറ്റപ്പെടുത്തുന്ന പ്രവണതയും, കൊറോണ മൂലം മരണമടഞ്ഞവരുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അനാവശ്യ വിവാദങ്ങളും നിര്‍ഭാഗ്യകരമാണെന്നും ഗവണ്‍മെന്റിന്റെ മാനദണ്ഡങ്ങളും, ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും പാലിച്ച് ഈ സാഹചര്യത്തെ നേരിടുവാന്‍ എല്ലാവരും ഏകമനസ്സോടെ പ്രവര്‍ത്തിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
അതിരൂപതാ അതിര്‍ത്തിയിലുള്ള കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം എന്നീ അഞ്ച് ജില്ലകളിലുള്ളവരാണ് സേനാംഗങ്ങള്‍.
യുവദീപ്തി-എസ്.എം.വൈ.എം., ചാസ്സ്, എ.കെ.സി.സി. തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും വിവിധ ഇടവകകളുടെയും സഹകരണത്തോടെയാണ് ഈ സന്നദ്ധ സംഘം രൂപീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യവകുപ്പുമായും സഹകരിച്ച് അതിരൂപതാ അതിര്‍ത്തിയിലുള്ള അഞ്ച് ജില്ലകളിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമരിറ്റന്‍സ് സേന സഹകാരികളാകും.
സഹായമെത്രാന്‍ ബിഷപ്പ് തോമസ് തറയിലും, 25 വൈദികരും, 8 സിസ്‌റ്റേഴ്‌സും, 5 വൈദികവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 250 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് സേനയില്‍ ഉള്ളതെന്ന് അതിരൂപതാ പിആര്‍ ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂരും പി ആർ ഒ അഡ്വ. ജോജി ചിറയിലും അറിയിച്ചു.