Home Local News ശിവശങ്കറിൻ്റെ അറസ്റ്റിന് സാധ്യത; മൊഴികളിലെ വൈരുദ്ധ്യം ശിവശങ്കറിന് കൂടുക്കാകും

ശിവശങ്കറിൻ്റെ അറസ്റ്റിന് സാധ്യത; മൊഴികളിലെ വൈരുദ്ധ്യം ശിവശങ്കറിന് കൂടുക്കാകും

0

കൊച്ചി: സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് മണിക്കൂ‌ർ പിന്നിടുമ്പോൾ അദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുക്കുന്നത്. ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുമോയെന്നു ഇന്ന് അറിയാനാകും.

എൻഐഎയുടെ ഉന്നത സംഘമാണ് ശിവശങ്കറിനെ കൊച്ചിയിൽ തയാറാക്കിയിട്ടുള്ള പ്രത്യേക മുറിയിൽ ചോദ്യം ചെയ്യുന്നത്. നേരത്തെ നൽകിയിട്ടുള്ള മൊഴികളിലെ വൈരുധ്യവും സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിലെ പൊരുത്തക്കേടുകളും ഇന്നു ശിവശങ്കർ നേരിടേണ്ടി വരും. ഉത്തരങ്ങൾ ചേരുംപടി ചേരാത്ത സാഹചര്യമുണ്ടായാൽ അറസ്റ്റു വരെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു വേണ്ട തയാറെടുപ്പുകൾ അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ടെന്നാണു വിവരം. അതുകൊണ്ടു തന്നെ രാഷ്ട്രീയ കേരളം മുൾമുനയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കർ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. പ്രത്യേക സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. രാവിലെ പത്തു മണിയോടെ കൊച്ചി ഓഫിസിലെത്താനായിരുന്നു നിർദേശം. സ്വപ്നയെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ചപ്പോൾ ഉണ്ടായിരുന്നതിനു സമാനമായ മാധ്യമപ്പട ശിവശങ്കറിനെ കാത്തും കൊച്ചിയിലുണ്ടായിരുന്നു.

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ തുടക്കം മുതൽ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് എൻഐഎ ശിവശങ്കറിലേക്ക് നേരിട്ടെത്തിയത്. ആദ്യ ഘട്ടത്തിൽ കസ്റ്റംസിനു നൽകിയ ചോദ്യം ചെയ്യൽ ലളിതമായി നേരിട്ടെങ്കിലും എൻഐഎ ചോദ്യം ചെയ്യൽ കൂടി എത്തിയതോടെ കാര്യങ്ങൾ അത്ര എളുപ്പത്തിൽ അവസാനിക്കില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പദവികളിലൊന്നിൽ ഇരുന്ന് സമ്പാദിച്ച ഏറ്റവും മോശം സൗഹൃദങ്ങളിൽ ഒന്ന് വിനയാകുന്ന കാഴ്ചയാണ് ശിവശങ്കറിന്റെ കാര്യത്തിൽ കേരളം കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here