Home Local News ഒന്നുമറിയില്ലായിരുന്നുവെന്ന് ആവർത്തിച്ച് ശിവശങ്കർ; എൻഐഎ വീണ്ടും ചോദ്യം ചെയ്യും

ഒന്നുമറിയില്ലായിരുന്നുവെന്ന് ആവർത്തിച്ച് ശിവശങ്കർ; എൻഐഎ വീണ്ടും ചോദ്യം ചെയ്യും

0

തിരുവനന്തപുരം: സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകി. സ്വർണക്കടത്തുകേസ് അന്വേഷിക്കുന്ന എൻഐഎ സംഘം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്.
സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണു വിവരം. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതിരുന്നതു വ്യക്തിപരമായ വീഴ്ചയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നൽകിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കിൽ അകറ്റി നിർത്തുമായിരുന്നെന്നും പറഞ്ഞതായാണു സൂചന. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത അറിവില്ലായിരുന്നെന്നും സൂചിപ്പിച്ചു. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ.

സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് ശിവശങ്കർ മൊഴി നൽകിയെന്നാണ് സൂചനകള്‍.

കസ്റ്റംസിന് നൽകിയതിന് സമാനമായ മൊഴിയാണ് ശിവശങ്കർ എൻഐഎയ്ക്കും നൽകിയത്. ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും. ദേശീയ അന്വേഷണ ഏജൻസി വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അടുത്തയാഴ്ച കസ്റ്റംസും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെയാണ് ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വച്ച് നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഒന്‍പതര മണിക്കൂറായിരുന്നു നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്തത്. എന്‍ഐഎ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കായിരുന്നു കേസിൽ എൻഐഎയുടെ നടപടി.

കള്ളക്കടത്ത് സംഘത്തോട് ഇടപെട്ടിരുന്നത് എല്ലാ വിവരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണോ, ഇവരുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങൾ, ഔദ്യോഗിക പദവി ഉപയോഗിച്ചോ വ്യക്തിപരമായോ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്തോ തുടങ്ങിയ കാര്യങ്ങളിലാണ് എന്‍ഐഎ സംഘം ശിവശങ്കറിൽ നിന്ന് വ്യക്തത തേടിയതെന്നാണ് വിവരം. എന്നാല്‍, കസ്റ്റംസിന് മുമ്പ് നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ ഉറച്ചു നിന്നതായാണ് ലഭിക്കുന്ന വിവരം.

ഹൈദരാബാദിൽനിന്ന് എൻഐഎ ഡിഐജിയും ഓൺലൈൻ വഴി ചോദ്യംചെയ്യലിൽ പങ്കെടുത്തു. സ്വർണക്കടത്തിൽ ബന്ധമുള്ള മറ്റു ചിലരുടെ ചിത്രങ്ങൾ ശിവശങ്കറെ കാണിച്ചും വിശദാംശങ്ങൾ ആരാഞ്ഞതായാണു വിവരം. സ്വപ്നയ്ക്കൊപ്പം അവരെ കണ്ടിട്ടുണ്ടോയെന്നും ചോദിച്ചു.

സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളിൽ സ്വപ്ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ സഹായം ചെയ്തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചു.

അതേ സമയം ശിവശങ്കറിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ 2 മാസത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടു. ഇവ സർക്കാർ ഉടൻ കൈമാറുമെന്നാണു സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും നോർത്ത് ബ്ലോക്കിലാണ്. അന്വേഷണം ഇത്ര വേഗം സെക്രട്ടേറിയറ്റിൽ എത്തിയതു ഭരണ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ശിവശങ്കറിനെ കാണാൻ സ്വപ്ന സുരേഷ് ഇവിടെ പലകുറി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇന്നലെ ചോദ്യം ചെയ്യലിൽ ലഭിച്ചത്.

തെളിവുകളും പ്രതികളുടെ മൊഴിയും വിലയിരുത്തി വരുംദിവസങ്ങളിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ഇതിനിടെ നടക്കും. സെക്രട്ടേറിയറ്റിൽ ശിവശങ്കറിന്റെ ഓഫിസിലും പരിശോധന നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here