ഇരുപതാം നൂറ്റാണ്ട് കണ്ടു; ‘കേരളത്തിൻ്റെ മുത്തശ്ശൻ’ കേശവനാശാൻ വിടവാങ്ങി

കൊച്ചി; ഇരുപതാം നൂറ്റാണ്ട് മുഴുവൻ കണ്ട് വിടവാങ്ങിയത് ‘കേരളത്തിൻ്റെ മുത്തശ്ശൻ’ കേശവനാശാൻ. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ നാരായണസദനത്തിൽ കേശവൻ നായരാണ് അന്തരിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായ ഈ മുത്തശ്ശൻ 119ാം വയസിലാണ് വിടവാങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്. 80 വയസ്സുകാരിയായ നാലാമത്തെ മകൾ ശാന്തമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

കാഴ്ചക്കുറവും ഒരു ചെവിക്ക് സ്വല്പം കേൾവിക്കുറവും ഉണ്ടായിരുന്നെങ്കിലും ഓർമകൾക്കും ധാരണകൾക്കും വാർധക്യം ബാധിച്ചിട്ടുണ്ടായിരുന്നില്ല. 90-ലെ വെള്ളപ്പൊക്കവും ഗാന്ധിജിയെ കാണാൻ പോയതും ചർക്കയിൽ നൂലുനൂറ്റ്‌ വിറ്റതുമെല്ലാം അദ്ദേഹത്തിന് നല്ല ഓർമയുണ്ടായിരുന്നു.

കേശവനാശാൻ എന്ന് അറിയപ്പെടുന്ന അദ്ദേഹം ഇരുപതാം നൂറ്റാണ് മുഴുവൻ കണ്ട വ്യക്തിയാണ്. ആധാർ രേഖപ്രകാരം 1901 ജനുവരി ഒന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ: പരേതനായ വാസുദേവൻ നായർ, രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ, ശാന്തമ്മ, ശാരദ. മരുമക്കൾ: ഭവാനിയമ്മ, പങ്കജാക്ഷിയമ്മ, ശ്രീകുമാരി.