കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരേ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തളളി. വിവിധ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപെട്ടു. എൻ ഐ എ , സി ബി ഐ, ഡി ആർ ഐ , കസ്റ്റംസ്, എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് ബ്യൂറോ, തുടങ്ങിയ ഏജൻസികൾ കേസ് അന്വേഷിക്കണമെന്ന് ആയിരുന്നു ഹർജിക്കാരുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ആണ് മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതി ചേർക്കണമെന്നു സമർപ്പിച്ച ഹർജി തള്ളിയത്.
കേസ് എൻഐഎ അന്വേഷിച്ച് വരികയാണെന്നും അവർക്ക് എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി വ്യക്തമാക്കി. എൻഐഎ അന്വേഷിക്കുന്ന ഘട്ടത്തിൽ കേസിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന വിലയിരുത്തലിനേ തുടർന്നാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് ആണ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി നൽകിയത്. സ്പ്രിംക്ലർ ഇടപാടും സ്വർണക്കടത്തും അന്വേഷണ വിധേയമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ഹർജിയായി ആദ്യം സമർപ്പിച്ചത് അത്തരത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടി കാണിച്ചതോടെ പൊതു താൽപര്യ ഹർജിയായി സമർപ്പിക്കുകയായിരുന്നു.