Home State തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ ; കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര, കാട്ടാക്കട ഡിപ്പോകൾ അടച്ചു

തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ ; കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര, കാട്ടാക്കട ഡിപ്പോകൾ അടച്ചു

0

തിരുവനന്തപുരം: സമ്പര്‍ക്കരോഗികള്‍ ഏറ്റവുമധികം ഉളള തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആദ്യമായാണ് നഗരത്തിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗബാധിതര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് അടക്കമുള്ള നടപടികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഈ മൂന്ന് കൗണ്‍സിലര്‍മാരും.

നഗരസഭയിൽ കൗൺസിലർമാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.പരിശോധനാ ഫലത്തിലാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൗണ്‍സിലര്‍മാര്‍ ആയതുകൊണ്ട് തന്നെ സമ്പര്‍ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. ഇവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ ഫലം പുറത്തുവരാനുണ്ട്. നിരവധിപ്പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോ അടച്ചു. രോഗം സ്ഥിരീകരിച്ച കണ്ടക്ടര്‍ ഇക്കഴിഞ്ഞ 14ന് ജോലിക്കെത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ ഇദ്ദേഹം സര്‍വീസിന്റെ ഭാഗമായി പോയിരുന്നു. മൂന്നുദിവസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈനിലാക്കി.

കഴിഞ്ഞദിവസം കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം യൂണിറ്റിലെ 80 ശതമാനം ജീവനക്കാരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പതിനാല് ദിവസം ക്വാറന്റൈനിലാണ്. ഡിപ്പോ പതിനാല് ദിവസത്തേക്ക് അടച്ചു.

ഇന്നലെ ജില്ലയില്‍ 151 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ 2201 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here