ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിൽ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലബാസ്‌കര്‍ ആണെന്നു ചൂണ്ടിക്കാട്ടിയാണ് അര്‍ജുന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അശ്ര ദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നു ഇയാള്‍ ട്രിബ്യൂണലിനെ അറിയിച്ചു.

ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് ഇയാള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്‍ജുന്‍ എതിര്‍ കക്ഷിയാക്കിയിട്ടുള്ളത്. അതേസമയം അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുന്‍ വാഹനം ഓടിച്ചിരുന്നു എന്നാണ്.

അപകട സമയത്ത് താന്‍ പിന്‍സീറ്റിലായിരുന്നു എന്നാണ് അര്‍ജുൻ്റെ വാദം.
1.21 കോടിയോളം രൂപ തനിക്ക് ചികിത്സാ ചിലവടക്കം വന്നിട്ടുണ്ടെന്നും മറ്റു ജീവിത മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നും അര്‍ജുന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് എതിര്‍ഭാഗം വാദിക്കുന്നത്.