സിംഗപൂർ: സിംഗപ്പൂർ ഗവേഷകർ 14 കാലുകളുള്ള കടൽപാറ്റയെ കണ്ടെത്തി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി നടത്തിയ മറൈൻ സർവേയിലാണ് കടൽപാറ്റയെ കണ്ടെത്തിയത്. ഇന്ത്യൻ ഉൾക്കടലിൽ നിന്നാണ് ഭീമൻ ജീവിയെ ഗവേഷകർ കണ്ടെടുത്തത്. ഇൻഡോനേഷ്യൻ തീരത്ത് നടത്തിയ 14 ദിവസത്തെ പര്യവേഷണത്തിൽ 12000ലധികം ആഴക്കടൽ ജീവികളെ കണ്ടെത്തിയിരുന്നു. ഇതിലാണ് കടൽപാറ്റയും ഉൾപ്പെട്ടത്. പുതിയ സ്പീഷിസിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. ‘ബതിനോമസ് രകാസ’ എന്നാണ് കടൽപാറ്റക്ക് നൽകിയ ശാസ്ത്രീയ നാമം.
50 സെൻ്റിമീറ്ററിലധികം വലിപ്പമുള്ള ഐസോപോഡുകളെ സൂപ്പർജയൻ്റ്സ് എന്നാണ് വിശേഷിപ്പിക്കുക. 20 സൂപ്പർ ജയൻ്റ് ഐസോപോഡുകളാണ് ഇപ്പോൾ ഉള്ളത്. പുതിയ പര്യവേഷണത്തിൽ മറ്റ് 12 പുതിയ സ്പീഷീസുകളെയും കണ്ടെത്തി. 20 ഇഞ്ചോളം (50 സെൻ്റിമീറ്റർ) വളർച്ച പ്രാപിക്കാൻ കഴിയുന്ന ജീവിയാണ് ഇത്. അതുകൊണ്ട് തന്നെ ശാസ്ത്രലോകം കണ്ടെത്തിയ ഐസോപോഡുകളിൽ ഏറ്റവുമധികം വലിപ്പമുള്ള രണ്ടാമത്തെ ജീവിയെന്ന വിശേഷണവും കടൽപാറ്റക്ക് സ്വന്തം.
പാറ്റയെന്ന വിശേഷണമാണ് നൽകിയിരിക്കുന്നതെങ്കിലും ചെമ്മീൻ, ഞണ്ട് പോലുള്ള ജീവികളുമായാണ് ഇതിനു സാദൃശ്യം കൂടുതൽ. പുതിയ ജീവിയുടെ കണ്ടെത്തൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്. കണ്ടെത്തിയ ജീവിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.