പ്രോട്ടോക്കോൾ ലംഘനം; പോത്തീസിന്റേയും രാമചന്ദ്രൻ്റെയും ലൈസൻസ് റദ്ദു ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ പോത്തീസിന്റേയും രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിന്റെയും ലൈസൻസ് റദ്ദു ചെയ്തു. തുടർച്ചയായി കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരസഭ നൽകിയ മുന്നറിയിപ്പുകൾ ഇരു സ്ഥാപനങ്ങളും ലംഘിച്ചതായി മേയർ കെ ശ്രീകുമാർ അറിയിച്ചു. നഗരസഭയാണ് ലൈസൻസ് റദ്ദു ചെയ്തത്.

സ്ഥാപനം പലപ്പോഴും അടച്ചിടണമെന്ന് നഗരസഭ അറിയിച്ചിട്ടും ഇവർ അനുസരിക്കാൻ കൂട്ടാക്കാത്തതുകൊണ്ടാണ് അധികൃതർ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് പോലും
ഞായറാഴ്ചകളിൽ പോത്തീസ് സൂപ്പർമാർക്കറ്റും രാമചന്ദ്രനും തുറന്ന് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം രാമചന്ദ്രനിലെ 67 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പോത്തീസിലെ 17 പേർക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു. എന്നിട്ടുംവേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങൾ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.

ഇരു സ്ഥാപനത്തിലെയും ജീവനക്കാർ താമസിച്ചിരുന്നതും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്ന് അധികൃതർ കണ്ടെത്തി. വളരെയധികം തിങ്ങിക്കൂടിയാണ് ജീവനക്കാർ താമസിച്ചിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ജീവനക്കാരെ താമസിപ്പിച്ചിരുന്നത്.