ബംഗളൂരു: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഗ്രൂപ് ഡി ജീവനക്കാര്‍ക്ക് ആറു മാസത്തേക്ക് 10,000 രൂപ വീതം റിസ്ക് അലവന്‍സ് നല്‍കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. കൊറോണ ആശുപത്രികള്‍, കൊറോണ കെയര്‍ സെന്ററുകള്‍, സ്രവമെടുക്കുന്ന കേന്ദ്രങ്ങള്‍, പനി ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളത്തോടൊപ്പം റിസ്ക് അലവന്‍സും നല്‍കുന്നത്.
അതിനിടെ ബംഗളൂരുവില്‍ കൊറോണ വ്യാപനം രൂക്ഷമായിവരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്യൂട്ടിക്രമം നിശ്ചയിച്ചു. കൊറോണ കെയര്‍ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തുടര്‍ച്ചയായി ലഭിക്കുന്നതിനുവേണ്ടിയാണിത്. ഇതനുസരിച്ച് കൊറോണ കെയര്‍ കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് 10 ദിവസം ഡ്യൂട്ടിയും തുടര്‍ന്ന് നാലു ദിവസം അവധിയുമാകും ഉണ്ടാവുക. ഡ്യൂട്ടി അവസാനിക്കുന്ന പത്താം ദിവസം ജീവനക്കാര്‍ നിര്‍ബന്ധമായും റാപിഡ് ആൻറിജന്‍ ടെസ്റ്റിന് വിധേയരാകണം.