ഭുവനേശ്വർ: കൊറോണ സാമൂഹ്യ വ്യാപന ആശങ്ക നിലനിൽക്കുന്ന ഒഡീഷയിലെ നാലു ജില്ലകളിൽ നാളെ മുതൽ രണ്ടാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഒഡീഷയിലെ മൊത്തം കൊറോണ കേസുകളിൽ 66 ശതമാനവും റിപ്പോർട്ട് ചെയ്ത നാലു ജില്ലകളാണ് അടച്ചിടുന്നത്. വെള്ളിയാഴ്ച രാത്രി 9 മുതൽ ഖുർദ, ഗഞ്ചം, ജാജ്പൂർ, കട്ടക്ക് ജില്ലകളും റൂർക്കേല മുനിസിപ്പൽ കോർപ്പറേഷനുമാണ് അടച്ചിടുകയെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠി പറഞ്ഞു. കഴിഞ്ഞ മാസം 919 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഖുർദ ജില്ലയിൽ വരുന്ന ഒഡീഷ തലസ്ഥാന നഗരമായ ഭുവനേശ്വറും 14 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ പരിധിയിൽ വരും.
സർക്കാർ സ്ഥാപനങ്ങൾ ഒഴികെയുള്ള ബാങ്കുകൾ, ഷോപ്പുകൾ, ഓഫീസുകൾ എന്നിവയുൾപ്പെടെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഈ കാലയളവിൽ അടച്ചിടും. ഈ കാലയളവിൽ നാല് ജില്ലകളിലും റൂർക്കേല മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തും രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പച്ചക്കറികളും പലചരക്ക് സാധനങ്ങളും പാലും വിൽക്കുന്ന കടകൾ മാത്രമേ തുറന്നിരിക്കുകയുള്ളൂവെന്ന് ത്രിപാഠി പറഞ്ഞു.
സജീവമായ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഈ നാല് ജില്ലകളിലും റൂർക്കേലയിലുമാണ്. സുന്ദർഗഞ്ച് ജില്ലയിലെ കേസുകളിൽ 90 ശതമാനവും റൂർക്കേലയിൽ നിന്നുള്ളവരാണ്. ജില്ലാതലത്തിൽ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും സംസ്ഥാനതലത്തിൽ ഒരു നടപടി ആവശ്യമായതിനാലാണ് ലോക്ക്ഡൗൺ. ജൂലൈ വളരെ നിർണായകമായ മാസമായതിനാൽ വൈറസ് അണുബാധ തടയുന്നതിന് ലോക്ക് ഡൗൺ ആവശ്യമായിരിക്കുകയാണെന്നും ത്രിപാഠി പറഞ്ഞു.
ഒഡീഷയിലെ 15,392 കേസുകളിൽ മൂന്നിലൊന്ന് കേസുകൾ ഗഞ്ച ജില്ലയിൽ നിന്നാണ്.