ന്യൂഡെല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയെ ഏഷ്യന്‍ വികസന ബാങ്കിന്റെ വൈസ് പ്രസിഡൻ്റായി നിയമിച്ചു. ഏഷ്യന്‍ വികസന ബാങ്കാണ് നിയമന വാര്‍ത്ത പുറത്തു വിട്ടത്. ഇതു രണ്ടാം തവണയാണ് ഒരു കമ്മീഷണര്‍ കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്നത്. 1973 ല്‍ ഹേഗിലെ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജിയായി നിയമിതനായതിനു പിന്നാലെ രാജിവച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നാഗേന്ദ്ര സിംഗ് ആണ് മുന്‍പ് ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയുന്നത്.
അശോക് ലവാസക്കു രണ്ടു വര്‍ഷം കൂടി തെരഞ്ഞെടുപ്പു കമ്മീഷനില്‍ അവശേഷിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് അദ്ദേഹം ഏഷ്യന്‍ വികസന ബാങ്കിന്റെ ഭാഗമാകുന്നത്. ഓഗസ്റ്റ് 31 ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുമ്പോള്‍ ലവാസ ചുമതലയേല്‍ക്കും. 2018 ലാണ് അശോക് ലവാസ തെരഞ്ഞെടുപ്പു കമ്മീഷനായി ചുമതലയേറ്റത്. സുനില്‍ അറോറ വിരമിക്കുമ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി ചുമതലയേല്‍ക്കേണ്ടത് മുതിര്‍ന്ന അംഗമായ ലവാസയായിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പു സമയത്ത് വിവാദ പ്രസംഗങ്ങള്‍ നടത്തിയ പരാതികളില്‍ പ്രധാനമന്ത്രി നരേന്ദമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കു ക്ലീന്‍ ചിറ്റ് നല്കിയ തെരഞ്ഞെടുപ്പു കമ്മിഷന് നടപടിയെ പരസ്യമായി എതിര്‍ത്ത ആളാണ് അശോക് ലവാസ. തന്റെ അഭിപ്രായങ്ങള്‍ മാനിക്കാത്തതിനെ തുടര്‍ന്നു കമ്മീഷന് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കെതിരേ ഐടി ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടന്നത് ഏറേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.