വാഷിംഗ്ടൺ: ഗൽവാൻ താഴ്‌വരയിൽ ഇന്ത്യയുമായി ചൈന നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ ഒൗദ്യോഗിക ശവസംസ്കാര ചടങ്ങുകൾ നടത്താനുള്ള അനുമതി ചൈന നിഷേധിക്കുന്നത് ആയി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഗൽവാനിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്ത് വരുന്നത് തടയാനാണ് ഇത്തരം ഒരു നീക്കം. ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ കേണലടക്കം ഇരുപത് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ചപ്പൊഴും ആളപായം ഉണ്ടായിട്ടില്ലെന്ന് ഉറച്ച നിലപാടിൽ നിൽക്കുകയാണ് ചൈന.
കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷി പരിവേഷത്തെ ചൈന ഭയപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൈനികരുടെ ശവസംസ്കാര ചടങ്ങുകൾ നടത്തരുതെന്ന് ഇവരുടെ കുടുംബങ്ങൾക്ക് നിർദ്ദേശം ഉണ്ടായിരുന്നു. വ്യക്തിപരമായ ചടങ്ങുകൾ നടത്തരുതെന്നും വിലക്കിയതായി റിപ്പോർട്ടുകൾ പറയുന്നു..
ഏറ്റുമുട്ടലിൽ സൈന്യത്തിന് കനത്ത നാശമുണ്ടായതായി ചൈനീസ് പടിഞ്ഞാറൻ കമ്മാൻഡൻ്റ് പറഞ്ഞതായി ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ മരിച്ച ചൈനീസ് സൈനികരുടെ എണ്ണത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്തുന്നു എന്നായിരുന്നു ചൈനീസ് വാദം. സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും എണ്ണത്തിൽ വ്യക്തത വരുത്താത്തതു ചൈനീസ് പ്രസിഡൻറ് ചീ ജിംഗ് പിംഗിന്റെ അനുമതി വൈകുന്നത് കൊണ്ടാണ് എന്നാണ് ചൈനയുടെ പ്രതികരണം.
അതിർത്തിയിൽ നിന്നും പിന്മാറാൻ തയ്യാറായ സൈന്യം പിന്നീട് വീണ്ടും ഇത് ലംഘിച്ച് ഗൽവാനിൽ കടന്നു കയറി പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ ആണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതിനെ തുടർന്നുള്ള ചൈനയുടെ ജാള്യത മറച്ചു വെക്കാനായി ആണ് സൈനികരുടെ കണക്ക് പുറത്ത് വിടാത്തത് എന്നായിരുന്നു യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്.