കോംഗോ: ആശങ്ക വർധിപ്പിച്ച് എബോള വൈറസും. കോംഗോയിലാണ് എബോള പടരുന്നതായി കണ്ടെത്തിയത്. റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെയും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും അതിർത്തിയിലുള്ള വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂണ്‍ ഒന്നിനാണ് കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ കണ്ടെത്തിയത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും രോഗം വലിയ രീതിയില്‍ പകര്‍ന്നിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
48 പേര്‍ക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ മൈക് റയാൻ വ്യക്തമാക്കി. എബോള വിതക്കുന്നത് വലിയ ആശങ്കയാണെന്നും ഇത് കൊറോണയെ പോലെയുള്ള മഹാമാരിയാണെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ച പ്രദേശം കോംഗോ നദി കൂടി ഉൾപ്പെട്ടതാണ്. വളരെ വലിയ ഭൂപ്രദേശമായ അവിടെ നിന്നും ആളുകൾ പല ആവശ്യങ്ങൾക്കായി ദൂരെ ദേശങ്ങളിലേക്ക് സഞ്ചരിക്കാറുണ്ടെന്ന കാര്യവും വളരെ ആശങ്ക സൃഷ്ടിക്കുന്നതാണ്.
ശക്തമായ പനിയും വയറിളക്കവുമാണ് എബോളയുടെ ലക്ഷണങ്ങള്‍. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. വൈറസ് ബാധയിലൂടെ 2018 മുതല്‍ 2277 പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം, കഴിഞ്ഞ ഒരു മാസം മാത്രം 11,327 പേർക്ക് എബോളക്കെതിരെയുള്ള വാക്സിൻ നൽകിയതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചിട്ടുണ്ട്.